Sunday, October 5, 2008

തണുത്ത ഓര്‍മകള്‍...


അവള്‍,
ഒരു നുണക്കുഴിയുടെ പിണക്കത്തില്‍
എന്നില്‍ നിന്നും തിരികെ നടന്നു
ഒരിരുട്ടിലേക്ക്...

അപ്പൂപ്പന്‍താടിത്തൂവല്‍ നിറഞ്ഞ,
തൊട്ടാവാടിയുറങ്ങുന്ന,
തണുത്ത കാടിന്റെ
ദൂരേയുടെ ഉള്ളിലേക്ക്..

പുറത്ത്,
ശ്വാസം മുറിഞ്ഞ പകലുമായ്
ഒറ്റയ്ക്ക് ഞാന്‍..

അവള്‍
ഒരു പാട്ടുകാരിയായതിനാലാവണം
എന്നും
ഏകാന്തമായ ഒരീണം
ശ്യാമക്കിളിയാല്‍
മുഴങ്ങിക്കൊണ്ടിരിക്കുന്നത്
ചിതലരിച്ച ചിറകുമായ്
ഒരു പൂമ്പാറ്റയാവുന്നത്
ഭയത്തോടെ ഒളിഞ്ഞിരിക്കുന്ന
മാന്‍പേടയാവുന്നത്
ചിറകുകള്‍ പറിച്ചെറിയപ്പെട്ട മയിലായ്
ഇരുളിലലിഞ്ഞ് ഒളിച്ചിരിക്കുന്നത്...

ഇന്നും,
എപ്പോഴുമെന്റെ സന്ധ്യയില്‍
തൊഴുതുനില്‍ക്കുന്ന
ഒരു പുല്‍ച്ചാടി പറന്നുവരും
എന്തോ നിശബ്ദം പറഞ്ഞ്കൊണ്ട്...

Saturday, October 4, 2008

വാര്‍ദ്ധക്യം


പൂവുകള്‍ പൊഴിയാതെ,
ഇലകളുതിരാതെ,
ശിഖരങ്ങളടരാതെ,
ശിരസ്സറുക്കപ്പെട്ട ഉടല്‍..

ഒഴുകിവന്ന പുഴ
കാല്‍ക്കലഴുകിയമര്‍ന്ന്
വേരുകളുടെ ഞരമ്പുകളോ‍രോന്നിലും
മണ്ണില്‍ കുതിര്‍ന്ന്..

കിളിപ്പാട്ടുകളോര്‍ത്ത്,
പുഴുക്കുത്തുകള്‍ മറന്ന്,
വെയില്‍
നിലാവ്
മഴ...

ആര്‍ക്കും വേണ്ടാത്ത
വേരുകള്‍ മാത്രം ബാക്കിവെച്ച്
ഇന്നിലേക്കവര്‍ നടന്നു പോയപ്പോള്‍,
ഇപ്പൊഴും പകലില്‍
രക്തമുണങ്ങിയ‍ ഉടലില്‍
ഉതിര്‍ന്നമര്‍ന്ന കണ്ണുകളുമായി
നിശബ്ദരായി നിങ്ങളെത്തിരയുന്നു...

ഒറ്റയ്ക്കിരിക്കുമ്പോള്‍ മാത്രം കാണുന്നത്..


പ്രണയത്തിന്റെ,
മഞ്ഞില്‍ പുതഞ്ഞ ഏകാന്തത..
പാതിവഴിയില്‍ മറയുന്ന
നീണ്ട വീഥി..
ഒന്നു പെയ്തൊഴിയാന്‍ കാക്കുന്ന
ഇരുണ്ട വാനം..

പൊഴിഞ്ഞഴുകിയ ഇലകള്‍ക്കുപകരം
ഒഴിഞ്ഞ ശിഖരങ്ങളില്‍,
തളിരിലകള്‍ നിറയുമോ,
ഈ പകലെങ്കിലും...