Sunday, September 21, 2008

അറിയാതെ..


ഇലകള്‍
‍പരസ്പരം ചോദിച്ചു,
എന്തിനു വേണ്ടി നാമിങ്ങനെ..

ശിഖരങ്ങള്‍
‍പരസ്പരം ചോദിച്ചു,
എന്തിനു വേണ്ടി നാമിങ്ങനെ..

അപ്പൊഴും,
ഒന്നുമറിയാത്ത വേരുകള്‍
‍ആഴം തേടിക്കൊണ്ടിരുന്നു...

മലയാളം


ഒരു ദേശം,
എന്റെ കാല്‍‍വെള്ളയിലെ
ചരല്‍പ്പശ പോലെ,ഓരോ അടിയിലും
എന്നെ ഞാനാക്കി നിര്‍ത്തും..

ഒരു ഭാഷ,
എന്റെ നിഴലിന്റെ കറുപ്പായി
രക്തത്തിന്റെ മണമോടെ
വിരലാഴങ്ങളുടെ പിറവിയായി..

ഒരു മനം,
ഓരോ‍ വെളിച്ചവും കുടിച്ച്
ഓരോ നനവും കൊടുത്ത്
ഒരായിരം ഇലകളിലൊന്നായ്
മറഞ്ഞു നില്‍ക്കാനുള്ളത്..

ഒരു സ്വരം,
വിപ്ലവത്തിന്റെ കനപ്പും
പ്രണയത്തിന്റെ നനുപ്പും
ഇടകലര്‍ന്നൊഴുകും
ഒരു കാട്ടരുവി പോലെ..

ഒരു മണ്ണ്,
ഒടുക്കംഎടുത്തതെല്ലാം തിരിച്ച്കൊടുത്ത്
കാല്‍ക്കലടര്‍ന്നഴുകി
വീണ്ടും വീണ്ടും പുനര്‍ജ്ജനിക്കാനുള്ളത്..

ഒന്നില്‍..


ഇതുവരെയെഴുതാത്ത
ഒരു
തൂവല്‍ പേനയായിരുന്നു
എന്റെപ്രണയാഭ്യര്‍ത്ഥന...

ചുളിവുവീഴാത്ത
അഴുക്കു പുരളാത്ത
ഒരു
തൂവെള്ളക്കടലാസായിരുന്നു
അവളുടെ മറുപടി...