Monday, April 20, 2009

പാതിവഴികള്‍...


ഒരു
പച്ചിലയടര്‍ന്ന ഗന്ധമാണ്
അവിടമാകെ..

ചിതറിപ്പോയ ഒച്ചകള്‍പോലെ,
പാറിനടക്കുന്നുണ്ടാവും
കുറേ പാദങ്ങള്‍
നിരതെറ്റിയൊഴുകുന്ന ഉറുമ്പുകളേപ്പോലെ
അലക്ഷ്യമായ് വിതറിയ
കുറേ കണ്ണുകളോടെ..

കാക്കകളുടെ ചിറകടിമണം
പഴുത്ത്,
കാതുകളെ കീറിപ്പറിക്കും

കത്തിത്തീരേണ്ട ശ്വാസങ്ങളെ ഓര്‍മ്മപ്പെടുത്തി,
വെറുതേയെങ്കിലും
ഒന്നു കിതച്ചുപോകും

നിശബ്ദതകളില്‍ എരിഞ്ഞുപൊട്ടുന്ന
പുകക്കൂട്ടങ്ങളുടെ നേര്‍ത്ത
ആകാശനോട്ടങ്ങള്‍...

കോലായ്ക്കലെ ഒരു കോണില്‍
ഒറ്റയ്ക്കു നില്‍ക്കുമ്പോള്‍
മുറ്റത്തുനിന്നും റോഡിലേക്കുള്ള
നീണ്ട ഒറ്റയടിപ്പാത കാണാം..

രാത്രിയിലഴിച്ചുവച്ച തേഞ്ഞുതീരാത്ത,
രണ്ടു ചെരുപ്പുകളുണ്ടിപ്പൊഴും
ആ മുറ്റത്തിങ്ങനെ.....

Sunday, March 8, 2009

ഉള്ളിലൊളിച്ചുവച്ച ഒരു പുതുമഴത്തുള്ളി..


ഓര്‍മയുണ്ടോയെന്നറിയില്ല,
ഒരു സ്കൂള്‍ യാത്രയില്‍ നാം
വാഴയിലക്കീഴില്‍ മിന്നല്‍മഴനനഞ്ഞ്
ഒറ്റയടിപ്പാതകള്‍ പിന്നിട്ടത്..

നിന്റെ നോട്ടുപുസ്തകത്തിലുള്ളതിനേക്കാള്‍
രസങ്ങള്‍
ഞാന്‍ വാരിവിതറിയിട്ടത്..

എന്റെ നോട്ടങ്ങളെ നീ
പതുക്കെ
ഉപ്പിലച്ചപ്പില്‍ പൊതിഞ്ഞെടുത്തത്..

നിന്റെ മുഖമേ ഞാന്‍
തുപ്പല്‍ പൊട്ടാസുകള്‍
എറിഞ്ഞുടച്ചത്..

എന്റെ സ്ലേറ്റുപെന്‍സിലുകളെ
തുടച്ചെടുത്ത
നിന്റെ മഷിത്തണ്ടുകളെ..

ലീലടീച്ചര്‍ക്ക് നമ്മള്‍ നല്‍കാറുള്ള
കൊട്ടാരത്തും വളപ്പിലെ
ഇളംപച്ച മുളന്തണ്ടുകളെ..

ഇടവഴിയിലെ ഒട്ടുമാവിന്‍പൊത്തില്‍
നമ്മള്‍ ശേഖരിച്ചുവച്ച
മഞ്ചാടിക്കൂട്ടങ്ങളെ..

ഇപ്പോഴുമുണ്ടാകും,
നൈന്‍ത്ത് ‘ബി’യിലെ മുന്‍ബഞ്ചില്‍
നീയറിയാതെ ഞാനൊളിപ്പിച്ച
രണ്ടക്ഷരങ്ങള്‍...